ഇടുക്കി: യന്ത്രസഹായത്താല്‍ നോട്ട് ഇരട്ടിപ്പിച്ച് നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വാഴത്തോപ്പില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയകേസില്‍ രണ്ടാം പ്രതിയേയും, തട്ടിപ്പിന് ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും ഇടുക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് വിരുദനഗര്‍ മല്ലിയുള്ളൂര്‍പ്പെട്ടി അയ്യനാര്‍ (69) നെയാണ് ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മുരുകന്‍ ഒളിവിലാണ്. അയ്യനാരാണ് തട്ടിപ്പിനുള്ള നോട്ടുകെട്ടുകളും, മറ്റ് സംവിധാനങ്ങളും ക്രമീകരിക്കുന്നത്. പ്രതികള്‍ ഇത്തരത്തില്‍ സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്ന് പൊലീസ് വിശദമാക്കുന്നത്.
അയ്യനാരുടെ പേരില്‍ നിലവില്‍ 18 തട്ടിപ്പുകേസുകള്‍ വേറെയുമുണ്ട്. ഇവരുടെ കേസുകള്‍ വാദിക്കുന്നതിന് സ്ഥിരം വക്കീലും ഇടപാടുകാരുമുണ്ട്. അയ്യനാരെ അറസ്റ്റ് ചെയ്തുകൊണ്ടു വന്നപ്പോള്‍ തന്നെ വക്കീലും ഇയാളുടെ മക്കളും മറ്റൊരു വാഹനത്തില്‍ പിന്‍തുടര്‍ന്ന് ഇടുക്കിയിലെത്തി. മൂന്നാം പ്രതി സിറാജ്ജൂദീന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഒന്നാം പ്രതി മുരുകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും പൊലീസ് വിശദമാക്കിയത്. കേരളത്തിലും, തമിഴ്‌നാട്ടിലും ഇവര്‍ക്ക് നിയമസഹായം ലഭിക്കുന്നതിന് സ്ഥിരം വക്കീലന്‍മാരെ നിയമിച്ചിട്ടുണ്ട്. അയ്യനാരും മുരുകനും ചേര്‍ന്നാണ് പണം തട്ടിയത്. സിറാജ്ജുദ്ദീന്‍ ഇവരെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ സഹായിച്ച കാര്‍ തിരുവനന്തപുരം സ്വദേശിയുടേതാണ്. റെന്റ് എ കാര്‍ വ്യവസ്ഥയില്‍ എടുത്തതാണ് കാര്‍. കാര്‍ എറണാകുളത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V