
താനൂർ: താനൂർ പുത്തൻതെരുവിൽ വച്ച് ഗോവയിൽനിന്ന് തൃശൂരിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടികൂടി. മൈദച്ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്റർ വരുന്ന 298 കന്നാസുകളിലായി 10,500 ലിറ്റർ സ്പിരിറ്റാണ് ലോറിയിലുണ്ടായിരുന്നത്. ലോറി ഡ്രൈവറും ക്ലീനറും തൃശൂർ സ്വദേശികളാണ്. ഇവർക്ക് കൂടുതൽ വിവരങ്ങളൊന്നുമറിയില്ലെന്നാണ് ഇരുവരും നൽകിയ മൊഴി. തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വലപ്പാട് വില്ലേജ് ആനവിഴുങ്ങി സ്വദേശികളായ കോലഴി വീട്ടിൽ സജീവ് (42), കൊടകര തട്ടാൻ വീട്ടിൽ മനോജ് (46) എന്നിവരെയാണ് പിടികൂടിയത്. സ്പിരിറ്റ് കടത്ത് പിടികൂടിയതറിഞ്ഞ് രാത്രിയിൽ വൻ ജനക്കൂട്ടമാണ് പുത്തൻതെരുവിൽ തടിച്ചു കൂടിയത്. വിശദമായ ചോദ്യം ചെയ്യലുകൾക്കുശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. ജയരാജിനൊപ്പം മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡും തിരൂർ എക്സൈസ് സർക്കിൾ ടീമും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക