Friday, 12 July 2024

പക്ഷിപനി; 2025 വരെയുള്ള നിരോധനം താറാവ് കൃഷിയുടെ അന്ത്യം കുറിക്കുമെന്ന് കർഷക സംഘടന

SHARE


 ആലപ്പുഴ : പക്ഷിപനി റിപ്പോർട്ട് ചെയ്‌ത ജില്ലകളിൽ വളർത്ത് പക്ഷികളുടെ വിൽപനയും നീക്കവും 2025 മാർച്ച് വരെ നിരോധിക്കാനും ഹാച്ചറികൾ മാർച്ച് വരെ അടച്ചിടാനുമുള്ള വിദഗ്‌ധ സമിതി റിപ്പോർട്ട് താറാവ് കൃഷിയുടെ അന്ത്യം കുറിക്കുന്ന നടപടിയാണെന്ന് ആലപ്പുഴ ജില്ല താറാവ് കർഷക സംഘം. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ സവിശേഷ താറാവ് ഇനങ്ങളായ ചെമ്പല്ലി, ചാര എന്നീ ഇനങ്ങൾ നിരധോനത്തോടെ പൂർണമായും തുടച്ച് നീക്കപ്പെടുമെന്നും സംഘടന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഈയിനം താറാവുകളെ 2025 മാർച്ച് വരെ വിരിയിക്കാൻ കഴിയാതെ വന്നാൽ ഈ താറാവുകളുടെ വംശനാശമാകും ഫലം. ആയിരക്കണക്കിന് താറാവ് കർഷകർ ഉണ്ടായിരുന്ന മേഖലയില്‍ അധികാരികളുടെ അവഗണനയും സമീപനവും മൂലം വ്യാപപക കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നതെന്നും സംഘടന ആരോപിച്ചു.
2025 മാർച്ച് വരെയുള്ള നിരോധനം കഴിയുമ്പോൾ ഈ മേഖല പൂർണമായും തകരും. വിദഗ്‌ധ സമിതികളുടെ കണ്ടെത്തലുകൾക്ക് ശാസ്ത്രീയ അടിത്തറയില്ല. എല്ലാ നിഗമനങ്ങളും ഊഹാപോഹങ്ങളുടെ ബലത്തിലാണെന്നും സംഘടന പറഞ്ഞു.
2014 മുതൽ പക്ഷിപനി വ്യാപകമായി ഉണ്ടായിട്ടും പക്ഷിപനി സ്ഥിരീകരിക്കാൻ ആവശ്യമായ സംവിധാനം ജില്ലയിലോ, കേരളത്തിലോ ഇല്ല. ഇതുമൂലം 1 മുതൽ 2 ആഴ്‌ച വരെ പക്ഷിപനി തിരിച്ചറിയാൻ കഴിയാതെ വരുന്ന സാഹചര്യമാണുള്ളത്. അതേസമയം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മനുഷ്യരിലേക്ക് രോഗം ബാധിച്ചിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
താറാവുകളുടെ വംശനാശത്തിന് കാരണമാകുന്ന അശാസ്ത്രീയമായ നിരോധനം ഒഴിവാക്കി, മതിയായ സംവിധാനം ഒരുക്കിയും വാക്‌സിനും മരുന്നുകളും ലഭ്യമാക്കിയും പക്ഷിപനി നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ല താറാവ് കർഷക സംഘം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജൂലൈ 14 ന് ഹരിപ്പാട് നടക്കുന്ന ആലപ്പുഴ ജില്ല താറാവ് കർഷക സംഘം ജില്ല സമ്മേളനത്തിൽ ഭാവി പരിപാടികൾക്കും സമരങ്ങൾക്കും രൂപം നൽകുമെന്നും സമിതി അറിയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user