കൊച്ചി: കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ എറണാകുളം ജില്ലയിലെ ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി. വമ്പൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതോടെ നിരവധി വീടുകളിലേക്ക് കടൽവെള്ളവും ചെളിയും കയറി. പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു.
ചെല്ലാനം, കണ്ണാമാലി, ചെറിയ കടവ്, പുത്തൻതോട്, കാട്ടിപ്പറമ്പ്, സൗദി, മാനാശ്ശേരി തുടങ്ങിയ തീരമേഖലകളിലാണ് കടൽക്ഷോഭം കൂടുതൽ രൂക്ഷമായത്. കടൽഭിത്തി തകർന്നുകിടക്കുന്ന ഭാഗങ്ങളിലൂടെ ശക്തമായ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചതായി പ്രദേശവാസികൾ അറിയിച്ചു.
കടലാക്രമണത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന കണ്ണാമാലിയിൽ താൽക്കാലികമായി സ്ഥാപിച്ചിരുന്ന ജിയോബാഗ് പ്രതിരോധ ഭിത്തികൾ ശക്തമായ തിരമാലകളുടെ ആഘാതത്തിൽ തകർന്നു. ഇതോടെ ചെളിയും മണ്ണും കലർന്ന കടൽവെള്ളം ജനവാസ കേന്ദ്രങ്ങളിലേക്കും വീട്ടുപറമ്പുകളിലേക്കും വ്യാപകമായി ഒഴുകിയെത്തി.
തിരമാലകളുടെ ശക്തമായ ഒഴുക്കിൽ ചെല്ലാനം–കണ്ണാമാലി പ്രധാന റോഡ് പൂർണമായും വെള്ളത്തിനടിയിലായി. രാവിലെ 11 മണിയോടെയാണ് കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്.
ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത ചെറിയ കടവ് മേഖലയിലും സ്ഥിതി ആശങ്കാജനകമാണ്. പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും കടൽഭിത്തിയുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡുകളും നടപ്പാതകളും ഓടകളും വെള്ളത്തിനടിയിലായതോടെ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം ദുഷ്കരമായി.
തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും കടലിനോട് ചേർന്ന പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




